Organic Keralam Facebook Page
English

കോവല്‍

കോവിലിന്റെ ഇംഗ്ലീഷിലുള്ള പേര്‌ 'കോക്‌സീനിയ' എന്നാണ്‌. ശാസ്‌ത്ര നാമം 'കോക്‌സീനിയ ഇന്‍ഡിക്ക' എന്നാണ്‌. കോവല്‍ കുക്കര്‍ ബിറ്റേസി എന്ന കുടുംബത്തിലെ അംഗമാണ്‌. ഇത്‌ ഒരു ദീര്‍ഘകാല പച്ചക്കറി വിളയാണ്‌. വേലിയേലും വളര്‍ത്താമെങ്കിലും പന്തലിട്ടു വളര്‍ത്തിയാല്‍ വിളവ്‌ കൂടുതല്‍ ലഭിയ്‌ക്കും. കേരളത്തിലെ എല്ലാ മണ്ണിലും കോവല്‍ വളരുമെങ്കിലും മണല്‍ കലര്‍ന്നതും നീര്‍വാഴ്‌ചയുള്ള മണ്ണാണ്‌ ഏറ്റവും നല്ലത്‌. സൂര്യ പ്രകാശവും വെള്ളവും ലഭിയ്‌ക്കുകയാണെങ്കില്‍ എല്ലാ കാലത്തും വളര്‍ത്താവുന്ന പച്ചക്കറിയാണ്‌ കോവല്‍.

കൃഷിരീതി

രണ്ടു രീതിയയില്‍ കോവല്‍ കൃഷി ചെയ്യാം. പ്ലാസ്റ്റിക്‌ കൂടുകളില്‍ കിളിര്‍പ്പിച്ചും നേരിട്ട്‌ തടത്തിലേക്ക്‌ നട്ടും. തണ്ടു മുറിച്ചാണ്‌ നടേണ്ടത്‌. ധാരാളം കായ്‌ഫലം തരുന്നതും രോഗബാധയില്ലാത്ത ചെടിയില്‍ നിന്നാണ്‌ തണ്ട്‌ മുറിച്ചെടുക്കേണ്ടത്‌. മൂന്ന്‌, നാല്‌ മുട്ട്‌ വേണം\ മുറിച്ചെടുക്കുന്ന ഒരു തണ്ടിന്‌.

പ്ലാസ്റ്റിക്‌ കൂട്ടിലാണ്‌ നട്ട്‌ കിളിര്‍പ്പിക്കുന്നതെങ്കില്‍ ചാണകപ്പൊടിയും, ചകിരിച്ചോറും, മേല്‍മണ്ണും അടങ്ങിയ മിശ്രിതം നിറയ്‌ക്കണം. പറമ്പുകളിലാണ്‌ നടുന്നതെങ്കില്‍ തടം എടുത്ത്‌ ആഴത്തില്‍ കിളച്ച്‌ കല്ലും, കട്ടകളും, പുല്ലും മാറ്റി വൃത്തിയാക്കുക. ഒരു തടത്തില്‍ രണ്ട്‌ തണ്ടു വീതം നട്ടാല്‍ മതിയാകും. 50 സെന്റീമീറ്റര്‍ ചതുരശ്രയടിയെങ്കിലുമുള്ള കുഴിയായിരിക്കണം. അതിലേക്ക്‌ 10 കിലോ ജൈവവളം (ചാണകപ്പൊടി, ആട്ടിന്‍ കാഷ്‌ഠം, കോഴി കാഷ്‌ഠം) 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്‌, 125 ഗ്രാം എല്ലുപൊടി കുറച്ചു പച്ച കക്ക ചേര്‍ത്ത്‌ ഇളക്കി കുഴി മൂടുക. മണ്ണിന്റെ അമ്ലം ശരിയായി നില നിര്‍ത്താനാണ്‌ പച്ച കക്കാ ചേര്‍ക്കുന്നത്‌.

ഇതിലേക്ക്‌ കിളിര്‍പ്പിച്ച തൈ, അല്ലെങ്കില്‍ മുറിച്ചെടുത്ത തണ്ട്‌ നേരിട്ട്‌ നടാം. ഏതു സമയത്തും കൃഷി തുടങ്ങാമെങ്കിലും ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള മഴക്കാലമാണ്‌ ഏറ്റവും പറ്റിയ സമയം. തണ്ട്‌ നട്ട്‌ ഏകദേശം ഇരുപതു ദിവസത്തിനകം താങ്ങ്‌ (കൊലുമ്പ്‌) നാട്ടി പന്തലിട്ടു കൊടുക്കണം. കോവല്‍ ദീര്‍ഘകാല വിളയായതു കൊണ്ട്‌ നല്ല ബലത്തില്‍ വേണം. പന്തലിന്‌ ഏഴ്‌ അടി പൊക്കം ഉണ്ടായാല്‍ വളരെ നല്ലത്‌. ജൈവ കൃഷിയാണെങ്കില്‍ പത്ത്‌ ദിവസത്തിലൊരിക്കല്‍ ജീവാമൃതമോ, ഏതെങ്കിലും നല്ല ജൈവ വളങ്ങളോ നല്‍കിയാല്‍ മതിയാകും. രാസവള കൃഷിയാണെങ്കില്‍ മാസത്തിലൊരിക്കല്‍ തൈ ഒന്നിന്‌ 100 ഗ്രാം ഫാക്ടം ഫോസും, 25 ഗ്രാം പൊട്ടാഷും നല്‍കേണ്ടതാണ്‌. രണ്ടു വര്‍ഷം വരെ കോവലില്‍ നിന്നും വിളവെടുപ്പ്‌ എടുക്കാം.മഴയില്ലെങ്കില്‍ മൂന്നു ദിവസത്തില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായി വെള്ളമൊഴിച്ചിരിക്കണം.

രോഗ നിയന്ത്രണം

സാധാരണയായി രണ്ടോ, മൂന്നോ തടം മതി ഒരു വീട്ടിലേക്ക്‌ ആവശ്യമായ കോവയ്‌ക്കായ്‌ക്ക്‌. അത്‌ ജൈവ കൃഷിയില്‍ ചെയ്‌താല്‍ മതിയാകും. കോവല്‍ രണ്ടോ, മൂന്നോ തടം ജൈവ കൃഷി ചെയ്‌താല്‍ വലിയതായി കീടങ്ങളുടെ ആക്രമണമുണ്ടാകാറില്ല. അഥവാ ഉണ്ടായാല്‍ ഏതെങ്കിലും ജൈവ കീടനാശിനി ഉപയോഗിച്ച്‌ നിയന്ത്രണ വിധേയമാക്കാം. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ വീര്യം കുറഞ്ഞ രാസകീടനാശിനി ഉപയോഗിക്കേണ്ടി വരും.

പൊടിപ്പൂപ്പല്‍ രോഗം - ഇലകളുടെ അടി ഭാഗത്ത്‌ വെള്ള നിറത്തില്‍ പൊടി പറ്റിയിരിക്കുന്നതു പോലെ കാണപ്പെടുന്നു. ഒരു സെന്റിനു 100 ഗ്രാം ഗന്ധകപ്പൊടി വിതറി ഈ രോഗം നിയന്ത്രിക്കാവുന്നതാണ്‌.

കായീച്ച - കായുടെ തൊലിയുടെ അടിയില്‍ മുട്ട ഇടുന്നു. വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ കായുടെ ഉള്‍ഭാഗം തുരന്നു തിന്നുന്നു. ഇതിനു 4 മി. ലിറ്റര്‍ വാലത്തിയോണും, 10 ഗ്രാം ശര്‍ക്കരയും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്‌ക്കണം.

വത്തന്‍ വണ്ട്‌ - വണ്ടുകള്‍ ഇലകളേയും, പുഴുക്കള്‍ വേരുകളേയും ആക്രമിക്കുന്നു. ഇതിനു സെവിന്‍ എന്ന പൊടി വിത്തിടുന്നതിനു മുന്‍പായി തടങ്ങളില്‍ വിതറുന്നു.

പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും, ഉപയോഗങ്ങളും

പോഷകഗുണങ്ങളുടെ ഒരു കലവറയാണ്‌ കോവയ്‌ക്ക. പ്രോട്ടീന്‍ - 1.2, കൊഴുപ്പ്‌ - 0.1, നാര്‌ - 1.6, ധാന്യകം - 3.5, ധാതുലവണങ്ങള്‍ - 0.5, കാത്സ്യം - 0.04, ഫോസ്‌ഫറസ്‌ - 0.03, ഇരുമ്പ്‌ - 1.4 mg / 100 g, വിറ്റാമിന്‍ എ. 260 ഐ.യു. / 100 ഗ്രാം.

പ്രമേഹരോഗികള്‍ ദിവസേന നൂറ്‌ ഗ്രാം കോവയ്‌ക്ക കഴിച്ചാല്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച്‌ കൂടുതല്‍ ഇന്‍സുലിന്‍ ഉല്‌പാദിപ്പിക്കാന്‍ സഹായിക്കും. നശിച്ചു കൊണ്ടിരിക്കുന്ന കോശങ്ങളെ ഒരു പരിധി വ രെ റീക്രിയേറ്റ്‌ ചെയ്യുവാനും സഹായിക്കും. ഹൃദയം, വൃക്ക, തലച്ചോറ്‌ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ശരിയായ രീതിയിലാക്കാന്‍ സഹായിക്കുന്നു.

ശരീരമാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കോവലിന്റെ തോരന്‍ വച്ച്‌ കഴിയ്‌ക്കാവുന്നതാണ്‌. ഇല ആവിയില്‍ വേവിച്ച്‌ ഉണക്കിപ്പൊടിച്ച്‌ ഒരു ടീസ്‌പൂണ്‍ ദിവസേന മൂന്ന്‌ പ്രാവശ്യം കഴിച്ചാല്‍ സോറിയോസു കൊണ്ട്‌ വിഷമം അനുഭവിക്കുന്നവര്‍ക്ക്‌ ആശ്വാസം കിട്ടും. ദഹന സംബന്ധമായ അസുഖത്തിന്‌ ഇലയുടെ നീര്‌ കഴിച്ചാല്‍ ആശ്വാസം ലഭിയ്‌ക്കും. പ്രമേഹ രോഗികള്‍ക്ക്‌ പ്രകൃതി നല്‍കിയ ഒരു ഇന്‍സുലിനാണ്‌ കോവയ്‌ക്കാ.

കോവയ്‌ക്കാ തോരന്‍ വയ്‌ക്കാനും, മെഴുക്കു പെരട്ടി വയ്‌ക്കാനും, തീയലുണ്ടാക്കാനും, അവിയലിനും, സാമ്പാറിനും എല്ലാ മലയാളികളും ഉപയോഗിച്ചു വരുന്നു. കോവയ്‌ക്കാ കൂടുതലായി ലഭിക്കുമ്പോള്‍ ഉണങ്ങി പാത്രത്തില്‍ ഇട്ട്‌ കാറ്റ്‌ കയറാതെ സൂക്ഷിച്ചു വച്ചാല്‍ വളരെ നാളുകള്‍ കേട്‌ കൂടാതെ ഇരിക്കും. വറുത്ത്‌ ചോറിന്റെ കൂടെ നല്ല രുചിയോടു കൂടി കഴിയ്‌ക്കാവുന്നതാണ്‌. ഇങ്ങനെ ആകെ കൂടി നോക്കിയാല്‍ എല്ലാവരുടെയും വീട്ടില്‍ രണ്ട്‌ മൂട്‌ കോവല്‍ എങ്കിലും വളര്‍ത്തേണ്ടതാണ്‌.